2020, ജനുവരി 16, വ്യാഴാഴ്‌ച

കാലചക്രം ഒഴുകുമ്പോൾ

ഷ്ട സ്വപ്നങ്ങളെ നിങ്ങൾ എനിക്ക് വേണ്ടി ഒന്നുകൂടി പുനർജനിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ ആഗ്രഹിക്കുന്നു. കലാലയ ജീവിതത്തിൽ നഷ്ട്ടപെടുത്തിയ വിഹാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും  വലിയ ഒരു നഷ്ടമായി തോന്നുന്നു ഇന്നിപ്പോൾ. പുറകിലേക്ക് നോക്കിയാൽ ഓർത്തിരിക്കാൻ പറ്റിയ ഒരു അസുലഭ നിമിഷങ്ങളും കലാലയ ജീവിതം തന്നിട്ടില്ല.

ഒരു പാവ കണക്കെ വിദ്യാഭ്യാസ കാലഘട്ടം കഴിച്ചു കൂട്ടി. പഠനം ജോലി വിവാഹം അതല്ലാതെ നാട്ടിൻ പുറത്തുകാരിക്ക് എന്താ സ്വപ്നം കാണാൻ കഴിയുക. പഠനം എങ്ങിനെയോ ഉന്തിയും തള്ളിയും പോയി . ഒരു ക്ലാസ്സിലും തൊറ്റിട്ടില്ല . ആരുടെയോ പുണ്യം.

ഇന്നിപ്പോൾ ഇവിടെ അമേരിക്കയിൽ പതിനഞ്ചാമത്തെ വര്ഷം കടന്നുപോകുന്നു. ജീവിതത്തിൽ ഏറ്റവും മടിപിടിച്ച പത്തു വർഷങ്ങൾ . ഇപ്പോൾ ആലോചിക്കുമ്പോൾ ആ പത്തുവർഷം വെറുതെ കളഞ്ഞു എന്ന തോന്നലിൽ ഒരു കുറ്റബോധം തോന്നുന്നു.

ആ കാലയളവിൽ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ ഭർത്താവിന്റെ അനുസരണയുള്ള ഭാര്യയായി കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. അവരെ പരിപാലിച്ചു. അടിച്ചും ഇടിച്ചും വഴക്കുണ്ടാക്കിയും കഴിഞ്ഞു കൂടി. അടങ്ങി ഇരിക്കുക എന്ന സ്വഭാവത്തിൽ ഇല്ലാത്തതുകാരണം എങ്ങിനെയെങ്കിലും എന്തേലും പഠിക്കണം  എന്ന തോന്നലിൽ ഒരു കോഴ്സ് ചെയ്തു.  അതാണ് വഴിത്തിരിവായത്. കുറെ മുഖാമുഖങ്ങളിൽ പങ്കെടുത്തു. ഞാൻ  ഒരു പീപ്പിൾ പേഴ്സൺ അല്ലാത്തത് കൊണ്ട് കുറെ അധികം അവസരങ്ങൾ നഷ്ടമായി. അകെ മടുത്തിരുന്നപ്പോൾ ആണ് താമസ സ്ഥലം മാറാൻ തീരുമാനിച്ചത്. അതും അമേരിക്കയുടെ മുകളിൽ നിന്നും ഇങ്ങു താഴ്ത്തേക്കു ഒരു പറിച്ചു നടീൽ. അതൊരു തരത്തിൽ ജീവിതത്തിന്റെ വഴിത്തിരിവായി എന്ന് വേണം പറയാൻ.  നാലു ദിവസത്തെ നീണ്ട യാത്രക്കൊടുവിൽ ഇവിടെ എത്തിച്ചേർന്നു. പിന്നെയും എടുത്തു ഒന്ന് എല്ലാമായും ഒന്ന് ഒത്തു ചേർന്ന് വരാൻ , ജീവിതം പിന്നെയും പതുക്കെ ഒന്നിൽ നിന്നും തുടങ്ങി. ജോലിക്കു വീടും ശ്രമിച്ചുകൊണ്ട് ഇരുന്നു. അങ്ങിനെ അതിനും ഒരു ഉത്തരം കിട്ടി.

കമ്പ്യൂട്ടർ പഠിച്ചിട്ടില്ലാത്ത ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആയി.  പലതരത്തിലുള്ള ആളുകളെ ദിവസവും കാണാന്ന് ഓഫ്‌ഷോർ ഒൻഷോറെ സ്റ്റൈൽ ജോലി പല ആളുകളുമായി ജോലിയുടെ ഭാഗമായുള്ള വർത്തമാനം. ഇതിൽ വളരെ ചുരുക്കം ചിലർ മാതരം ഇപ്പോളും ഒരു വിളിപ്പാടകലെ ഉണ്ട് എന്നതാണ് വര്ഷങ്ങളായുള്ള ഒരു കൈ മുതൽ.

ജോലിയിൽ എല്ലാവര്ക്കും ഉള്ള പരാതി ഞാൻ ആരുമായും അധികം കൂട്ടുകൂടില്ല എന്നതാണ്. അത് എന്റെ സ്വാഭാവം ആണ്. ഒരാളെ ഇഷ്ടപെട്ടാൽ അവരെ പറിച്ചു മാറ്റാൻ  പ്രയാസമാണ് എന്നിൽ നിന്നും. ആരുമായും അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. ജോലി വീട് കുട്ടികൾ . ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു.

മനുഷ്യ സ്വഭാവം വെച്ച് മാനസികമായി ചിലപ്പോൾ ഒരു മടുപ്പുണ്ടാകാറുണ്ട്. അതിനെ എങ്ങിനെ അതിജീവിക്കും എന്നറിയില്ല. ഇപ്പോൾ വെറുതെ സമയം കിട്ടാറില്ല. ആലാപസമയം കിട്ടിയാൽ തന്നെ മടിച്ചി കോതയായി ഇരിക്കാനാണിഷ്ട്ടം . ഇരിക്കുക അല്ല കിടക്കുക ആണ് പ്രധാനം.
എനിക്ക് കട്ട സപ്പോർട്ട് ആയി കുറച്ചു പേര് എന്റെ കൂടെ തന്നെ എന്റെ കൈ അകലെ ഉണ്ട് പക്ഷെ കാണാൻ പറ്റില്ല. പക്ഷെ അവർ എനിക്ക് ഒരു ചിന്തക്കപ്പുറം തന്നെ ഉണ്ട്.ഞാൻ അവരെ വളരെ മിസ് ചെയുന്നുണ്ട്. ആ ബന്ധങ്ങൾ  നിന്നും ഒരിക്കലും നഷ്ട്ടമാകരുതേ എന്നാണ് ഇന്നിപ്പോൾ ചിന്തിക്കുന്നത്.

ഇതിനിടയിൽ ഒരു സംഭവ ബഹുലമായ ഒരു കാര്യം നടന്നു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം  എനിക്ക് ചേച്ചിയെ പോലെ  എന്ന് കരുതി ഇരുന്ന ഒരാളെ വർഷങ്ങൾ കഴിഞ്ഞു അമേരിക്കയിൽ വെച്ച് കണ്ടു മുട്ടി എന്നതാണ്.  അതും ഒട്ടും പ്രതീക്ഷിക്കാതെ. അത് മനുഷ്യർ ആരും എന്റെ പഴയ രൂപവും ഇപ്പോളത്തെ രൂപവും വെച്ച് ഞാൻ  ആണിത്  എന്ന് മനസിലാകാതിരുന്ന ഒരു സമയം. [പ്രീഡിഗ്രി സമയം ഞാൻ വെറും ഒരു എല്ലും തോലും ആയിരുന്നു. അത് കഴിഞ്ഞു കല്യാണവും രണ്ടു പ്രസവവും എല്ലാം കഴിഞ്ഞു കട്ട ബൊമ്മി ആയിരിക്കുന്ന സമയം പതിവ് പോലെ അമ്പലത്തി ഒന്ന് പോയി. അവിടെ എത്തിയപ്പോൾ നദ അടച്ചിട്ടിക്കുന്നു. അച്ഛനും മക്കളും ആയി വർത്തമാനം പറയുന്നതിനിടയി ഒരാൾ സംശയ ദൃഷ്ടിയോടു കൂടി എന്നെനോക്കി എന്നിട്ടു ഒരു ചോദ്യം" അമ്പിളി അല്ലെ ഇത് എന്ന്?" ഞങ്ങൾ എല്ലാം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് പോയി. പുള്ളികാരിക്ക് എന്നെ മനസിലായി. എന്നിട്ടും എനിക്ക് ബൾബ് കത്തിയില്ല. പിന്നെ ബോധ മണ്ഡലത്തിൽ എത്തിച്ചേർന്നു ചോദിച്ചു നമ്മൾ എവിടെയാ പരിചയപ്പെട്ട എന്ന് . പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ഒരു പച്ച വെളിച്ചം തലയിൽ കത്തിയത്. അവർ കാലിഫോർണിയയിൽ നിന്നും ടെക്സസിൽ ഒരു സുഹൃത്തിനെ കാണാൻ വന്നു. അതിനിടയിൽ അമ്പലത്തിൽ കേറി. അവിടെവെച്ചു എന്നെയും കണ്ടു പിടിച്ചു. ഹോ  ചേച്ചി സമ്മതിക്കണം. !!!!!!!!

അതിൽ പിന്നെ എന്റെ മൂത്ത ചേച്ചിയായി എന്റെ കൂടെ എപ്പോളും പുള്ളിക്കാരി ഉണ്ട്. നല്ല ഒരു ചേച്ചിയുടെ ഉപദേശം, നല്ല കൂട്ടുകാരി , എല്ലാം കൊണ്ടും എപ്പോളും ഒരു വിളിയുടെ അകലെ ആളുണ്ട്.


പിന്നെ നഷ്ട പ്രണയം . അറിയാതെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന പ്രണയം അത് പൊടിതട്ടി എടുക്കുന്നു ഞാൻ ഇപ്പോൾ. എന്റെ ഓരോ ചലനങ്ങളെയും സൂക്ഷ്മമായി വിശകലം ചെയ്തു കൊണ്ട് എന്റെ കൂടെ ഉണ്ട്. അതിനെ  എന്താണ് വിളിക്കുക. പ്രണയം എന്നോ കൂട്ട് എന്നോ പറഞ്ഞു അതിനെ വികലമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലൂം വളരെയേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ആ സൗഹൃദം.
അതിനെ താലോലിച്ചു കൊണ്ട് ജീവിതം മുന്നോട്ടു പോകട്ടെ.

ഇതൊരു മനസിന്റെ ജല്പനമായി കരുതി ക്ഷമിക്കു എല്ലാവരും.:)


2019, ജൂലൈ 7, ഞായറാഴ്‌ച

മരീചിക

ഒബ്‌സഷൻ ,  സപ്ര ഷൻ    ആൻഡ്  ഡിപ്രെഷൻ എന്നു വേണ്ട എല്ലാ പ്രഷനും കൂടി  ഒരുമിച്ചു വന്നാൽ ഉണ്ടാകുന്ന ഒരു പ്രഷറിൽ ആണ് ഞാനിന്ന് .

ആംഗലേയത്തിൽ ഒബ്സെഷൻ എന്നാൽ ഒരാളോടോ ഒരു സാധനത്തിനോടോ ഉള്ള സ്മിതമായ ആവേശം  എന്തെന്നാൽ ആസക്തി എന്ന് പച്ച മലയാളം.  എന്നെ എഴുതാൻ  പ്രേരിപ്പിക്കുന്ന എന്റെ മനസ്സിനോട് എനിക്ക് അമിതമായ ഒരു ഇത് തോന്നുന്നു. അതിനു പ്രേരണ  നൽകുന്ന ആ ഘടകത്തിനോടും . അത് ഒരാൾ ആകാം ഒരു വസ്തു ആകാം  എന്തും ആകാം .
ഈ നിമിഷം അത് എന്റെ അടുത്ത ഒരു സുഹൃത്ത് ആണ്.  എന്തിനും ഏതിനും വിളിപ്പുറത്തുള്ള ഒരു സുഹൃത്ത് . കാണാറില്ല, എന്നാൽ വിളിക്കുമ്പോൾ വിളിപ്പുറത്തുള്ള സുഹൃത്തേ നന്ദി നീ എനിക്ക് തരുന്ന ആ ആവേശത്തിനു ആ പ്രകോപനത്തിനും പിന്തുണയ്ക്കും.

അടുത്തത്  സ്പ്രെഷൻ  Forcibly put an end. പിടിച്ചു നിർത്തുക എന്നർത്ഥം . ചില കാര്യങ്ങൾക്ക് നസ്മുക്കു കൂച്ചു വിലക്ക് തന്നെ വേണം.  പട്ടം പോലെ പറന്നുയരാൻ നമ്മൾ ഫ്രീ ബേർഡ് ഒന്നും അല്ലല്ലോ . കൂട്ടിൽ അടച്ച കിളികൾക്കു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ ചിലകാര്യങ്ങൾക്കു എനിക്കും സ്വാതന്ത്ര്യം ഇല്ല. ചിലരുടെ വക്കിൽ പറയുമ്പോൾ എന്തിനുമേതിനും ഒരാൾ എപ്പോളുംപുറകേ നടക്കണം. ഞാൻ ചെയ്യുന്നതിന്റെ ബാക്കി ചെയ്യാൻ.
അടിച്ചമർത്തപ്പെട്ട വികാര വിക്ഷോഭങ്ങൾ എന്ന് ഒരു ഒഴുക്കിനു വേണേൽ പറയാം. എല്ലാവരിലും കാണുന്ന ഒരു സമൂലമായ ഒരു രാസമാറ്റമാണിത് എന്ന് വേണേൽ പറയാം. നേരെ വാ നേരെ പോ എന്ന രീതിയിൽ മതം വായിക്കുക പിന്നെ കളയുക.ഇതിന്റെ പുറകിലെ ചേതോവികാരം ഓരോ ആൾക്കാർക്കും വത്യസ്ഥ രീതിയിൽ ആയിരിക്കും എന്ന് പറയട്ടെ.

അടുത്ത ആളാണ് ഇതിലൊക്കെ കേമൻ, ഡിപ്രഷൻ. എല്ലാവരിലും കാണപ്പെടുന്ന ആൾ. ഒബ്സെഷനിലൂടെ നടക്കാതെ കാര്യങ്ങൾ സപ്രെസ്സ് ചെയ്യുമ്പോൾ ഡിപ്രെഷൻ ഉണ്ടാകുന്നു. എന്ത് കാര്യമായ രാസപ്രവർത്തനം.
പ്രവർത്തനവും പ്രതിപ്രവർത്തനവും നിർവീർയമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. ഇന്ന് എല്ലാവരിലും കാണുന്ന/ എല്ലാവരും  കടന്നു പോകുന്ന വഴി  ആണിത്.
വളരെ നിസാരമായി കരുതുന്ന എന്നാൽ അതീവ ഗുരുതരമായ ഒരു അവസ്ഥ.ഒറ്റപെടലിന്റെയും, സഹചര്യങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു രോഗമായാണിന്നു ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് ഡിപ്രെഷനെ കണക്കാക്കുന്നത്. നിസാര കാരണങ്ങൾകൊണ്ട് ആത്മത്യയിലേക്കു വരെ എത്തിച്ചേരാനുള്ള സഹചര്യങ്ങൾ ഇതുമൂലമുണ്ടാകാം.

അതൊക്കെ നിൽക്കട്ടെ ഞാൻ ഇതൊന്നും അല്ല ഉദ്ദേശിച്ച. എന്റെ ഒബ്സെഷനും  ഒരു ആളോടോ സ്ഥലത്തോടോ ആണെന്ന് പറയാം.  ഇതുവരെ പോകാത്തതും, കാണാൻ സാധ്യത ഇല്ലാത്തതും ആയ ഒരു മരീചികയിലേക്കുള്ള പ്രയാണം. മരീചിക , മരുഭൂമിയിൽ നിന്നുകൊണ്ട് ദൂരേക്ക് നോക്കുമ്പോൾ വെള്ളം കാണാം പക്ഷെ അടുത്ത് ചെല്ലുമ്പോൾ വെറും മായ . അതേപോലെയാണ് എന്റെ ആഗ്രഹങ്ങളും. വെറും ഒരു മായികമായ ആസകതി . മായാപ്രപഞ്ചത്തിലേക്കുള്ള കുറുക്കു വഴി.
എന്നെങ്കിലും ഈ ഒബ്സെഷന് ഒരു റിയാലിറ്റി യിലേക്ക്‌കടന്നു വരുമോ എന്ന് കാലം തെളിയിക്കട്ടെ.

ഏതോ കവി പാടിയപോലെ:(കടപ്പാട് : ഗൂഗിൾ)


ജീവിതം ഒരു മരീചിക
ജീവിതാശകൾ മരീചിക
മരീചിക ഒരു മരീചിക മരീചിക
ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ
ഉഷ്ണഭൂമിയിൽ കൊഴിയുന്നു
ഈ മരുഭൂവിതിൽ കൊഴിയുന്നു കൊഴിയുന്നു
എത്ര യുഗങ്ങളിലെത്ര മോഹങ്ങൾ തൻ
പട്ടട നിന്നിലുയർന്നു വന്നു
നഗ്നമാം താണ്ഡവം ആടി നിന്നു
ആടി നിന്നൂ
എന്നന്തരാത്മാവിനുള്ളിലെ ചൂളയിൽ
എത്ര കാലം ഞാൻ തപസ്സിരിക്കും
എന്തിനു വേണ്ടി തപസ്സിരിക്കും
തപസ്സിരിക്കും

2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മുഖം മനസിന്റെ കണ്ണാടി

മനസ്സിൽ ഉണ്ടാകുന്ന വികാരങ്ങൾ മുഖത്ത് പ്രതിഫലിച്ചു കാണും എന്ന് പറയുന്നത് എത്ര സത്യമാണ്. മുഖം മനസിന്റെ കണ്ണാടി എന്ന പോലെ. തെളിഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് ഒരു കല്ലെടുത്തു ഇട്ടാൽ ഉണ്ടാകുന്ന ഓളങ്ങൾ പോലെ ജീവിതവും സുഖ ദുഃഖങ്ങൾ നിറഞ്ഞ തായിരിക്കും.

ഇന്നത്തെ ദിവസം എനിക്ക്  വളരെ പ്രിയപ്പെട്ടതാണ്. തിങ്കളാഴ്ച നല്ല ദിവസം എന്ന് പറയുംപോലെ ഇന്ന് തിങ്കളാഴ്ച എനിക്കും നല്ല ദിവസം തന്നെ. എന്നാൽ ചിലർക്ക് അങ്ങിനെ ആകണം എന്നില്ല. എന്റെ സന്തോഷം മറ്റുള്ളവരിലേക്കും(ദുഖിച്ചിരിക്കുന്ന) എത്തിച്ചാൽ ആ ദിവസം നമ്മുടെയും പ്രിയപ്പെട്ടതായി മാറും.

ഒരു മരണം അതാരുടെയും ആയിക്കോട്ടെ അടുപ്പമുള്ളവരുടെയോ പറഞ്ഞതു അറിയാവുന്നവരുടെയോ കണ്ടിട്ടില്ലാത്തവരുടെയോ ആരുടേയും മരണം ഒരാളുടെ ജീവിതത്തിൽ ദുഃഖം നിറയ്‌ക്കുന്നതാണ്. മരണം എന്ന സത്യത്തെ ഒരു ദിവസം എല്ലാവരും സ്വീകരിക്കേണ്ടതാണ്. അത് യഥാർത്ഥ സത്യം എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ വേണ്ടി നമുക്ക് എന്തും വിളിച്ചു പറയാം. പക്ഷെ ആ ഒരു മരണം ഒരളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് നമ്മൾ അടുത്ത് നിന്ന് കാണുമ്പോൾ ആണ് മനസിലാക്കാൻ പറ്റുക.

അതിരാവിലെയോ  അർധരാത്രിക്ക് ശേഷമോ ഉണ്ടാകുന്ന ഫോൺ ബെല്ലുകൾ മനസ്സിൽ ഒരു ഭീകരമായ പേടിയാണ് ഉണ്ടാക്കുക. ഇപ്പോളും രാവിലെ ആറു മണിക്ക് മുന്നേ വീട്ടിലേക്കു വിളിക്കുമ്പോൾ അപ്പുറത്തെവശത്തു ഫോൺ എടുക്കുന്നവരുടെ ശബ്‍ദ വ്യതിയാനം കേൾക്കുമ്പോൾ അറിയാം അവർ എന്റെ വിളി അല്ല പ്രതീക്ഷിച്ചിരുന്നത്. എന്താ ശബ്ദം മാറിയിരിക്കുന്നെ എന്ന് ചോദിക്കുമ്പോൾ പറയുന്ന നീ ഇത്ര രാവിലെ വിളിക്കാറില്ലല്ലോ വേറെ ആരോ എന്തോ അശുഭ വാർത്തയും ആയി വിളിക്കുക ആയിരിക്കും എന്ന് ചിന്തിച്ചു എന്നാണ് പറയും .
എല്ലാവരും ഏതു സമയത്തും ആരുടെയോ മരണം  പ്രതീക്ഷിച്ചാണിരിക്കുന്നത്. ആര് എപ്പോൾ എവിടെ എന്നുള്ളതിന് മാത്രം ഒരു ഉത്തരം ഇല്ല.

എന്റെ സന്തോഷം ഇതൊന്നും അല്ല കേട്ടോ. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വാർത്ത ഇന്ന് ഞാൻ കേട്ടു. അതിന്റെ ഭവിഷത്തുകളെ ക്കുറിച്ചു ഇപ്പോൾ നജ്ൻ ചിന്തിക്കുന്നില്ല. ചിന്തിക്കേണ്ട ഒരു വശം അതിലുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. പതുക്കെ പതുക്കെ അതിനെക്കുറിച്ചു ചിന്തിക്കാം.
മഴ പെയ്തു കഴിഞ്ഞു മാണ്ടത്‌ മഴവില്ലു വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് മാഞ്ഞു പോകുമ്പോൾ ഉണ്ടാക്കുന്ന ഒരു വിഷമം .....


2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഓർമ്മയുടെ പിന്നാമ്പുറങ്ങൾ


മറവിയുടെ അറ്റത്തുനിന്നും ഇന്നിന്റെ തിരക്കിലേക്ക് ഒഴുകുന്ന ജീവിതം.   ചില ഓർമ്മകൾ നമ്മുടെ മനസിൻറെ മുൻ നിരയിലേക്ക് ശാന്തമായി ഒഴുകി എത്തുന്നു. ശാന്തമായി ഒഴുകുന്ന പുഴപോലെ ഓർമ്മകൾ പിന്നോട്ട് പോകണോ അതോ പിന്നോട്ട് ജീവിക്കണമോ എന്നൊരു ചിന്ത ഉണ്ടാകുന്നു. 

പുറകിലോട്ടു ഒന്ന് നടന്നു നോക്കാം. ആ നടത്തതിനിടയിൽ കൈവിട്ടു പോയ ചില സുവർണ നിമിഷങ്ങളെ കൈയെത്തി പിടിക്കാൻ ഒരവസരംകൂടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. അതീവ സന്തോഷത്തിൽ. നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.  ഇതിൽ ലാഭ നഷ്ട കണക്കുകൾ ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് ചില കൂട്ടുകൾ മാത്രം. ഈ  കൂട്ടിന്റെ വില  നിശ്ചയിക്കാനോ അതിന് ഒരു പേരുനൽകുവാനോ പറ്റുകയുമില്ല. അതിനൊരു പേരില്ല എന്നാണ് ചുരുക്കം.

എന്റെ കൂട്ടുകാരിൽ ചിലർക്ക് കണക്കിനോട് അമിതമായ ഭ്രമം ആയിരുന്നു. കണക്കിനെ എന്റെ കളിക്കൂട്ടുകാരനാക്കാൻ നോക്കിയിട്ടു അവൻ എന്റെ കൈയിൽ നിന്നും വഴുതി മാറി ഓടുകയായിരുന്നു. കണക്കിന്റെ കാര്യത്തിൽഞാൻ വെറുമൊരുക്കണക്കപിള്ള മാത്രമായിരുന്നു. സ്ക്കൂളില് പഠിക്കുമ്പോൾ പരീക്ഷക്ക് എങ്ങിനെയും നാല്പത്തിന് മുകളിൽമാർക്കു വേണമെന്നുള്ള ചെറിയ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിനയായി പ്രത്യേക ട്യൂഷൻ ഒന്നും ഇല്ല.പകരം ബന്ധത്തിൽ ഉള്ള ഒരു ടീച്ചർ ( എന്റെ ഏറ്റവുംപ്രിയപെട്ട അധ്യാപിക) ശനിയും ഞായറും അവരുടെ വീട്ടിൽ ഇരുത്തി പാഠ ഭാഗങ്ങൾ വീണ്ടുംവീണ്ടും പഠിപ്പിക്കുകയും  പരീക്ഷക്ക്‌ തയാറാക്കുകയും ചെയ്തിരുന്നു.
മറ്റു ക്ലാസ്സുകളിൽ കുട്ടികളിൽ ചിലർക്കു എന്നോട് വല്ലാത്ത കുശുമ്പും ഉണ്ടായിരുന്നു ഇക്കാര്യത്തിൽ.  ക്ലാസ്സിൽ ഒരു ഉഴപ്പും കാണിക്കാതെ നല്ലകുട്ടിയായി പഠിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാവര്ക്കും എന്നെ അറിയാം പക്ഷെ ഇനിയെല്ലാവരേയും അറിയില്ല എന്നൊരു അവസ്ഥ കൂടി ഉണ്ട് ഇതിനിടയിൽ. നല്ലപോലെ പഠിക്കുന്ന, നല്ല കൈയക്ഷരമുള്ള, മടിയുള്ളവർ, കുരുത്തക്കേട് കാണിക്കുന്നവർ അങ്ങിനെ ഉള്ളവരെ കുറിച്ച് പറയുന്ന കൂട്ടത്തിലച്ഛനുമമ്മയും ചിലരുടെ പേരുകൾ വീട്ടിൽ അതു പറയാറുണ്ട്. (അച്ഛനും അമ്മയും പഠിപ്പിച്ചിരുന്ന അതെ സ്‌കൂളിലെ ഒരു കുട്ടിയായിരുന്നു ഞാനും. പ്രത്യേക പരിഗണ പലകാര്യങ്ങൾക്കും കിട്ടിയിരുന്നു, അതേപോലെ പലകാര്യങ്ങൾക്കും പലരുടെയും നോട്ടപുള്ളിയുമായിരുന്നു). അതിൽചില പേരുകൾ എപ്പോളും മനസ്സിൽ തട്ടി നിൽക്കുമായിരുന്നു. നലകിയക്ഷരം,പഠിക്കാൻ മിടുമിടുക്കി/മിടുമിടുക്കൻ അങ്ങിനെ. അങ്ങിനെ തരക്കേടില്ലാതെ സ്കൂൾ കഴിഞ്ഞു കോളജിലേക്ക് യാത്രയായി. എല്ലാവരും അവിടയുംഇവിടയും ആയി പിരിഞ്ഞു പക്ഷെ എനിക്ക് എന്റെ ബേസ്ഡ് ഫ്രണ്ട്സണെ രണ്ടാളെ കിട്ടി പ്രീഗ്രി സമയത്തും. അതിലൊരാൾ എന്റെ കൂടെ ഒന്നാംക്ലാസ്സുമുതൽ പഠിച്ചു  വന്നയാൾ. 

അവിടെയും തിരഞ്ഞെടുത്തത് കണക്കു തന്നെ. കണക്കണേൽ ഒന്നും അങ്ങൂട്ടു തലയിൽകയറാറില്ലായിരുന്നു. പ്രഡിഗ്രിക്ക് ചേർന്നപ്പോൾ പേടിസ്വാപ്നം ആയി മാറിയത് ഡിഫറൻസിയേഷനും ഇന്റർഗ്രേഷനും .അത് പഠിപ്പിക്കുന്നത് കണക്കിൽ കണിശക്കാരനുംനാവിൽ സാരസ്വാതിയും ആയിട്ടുള്ള ഒരു അധ്യാപകൻ.പല കുട്ടികളുടെയും തലവര തന്നെ മാറ്റി മറിച്ച  അധ്യാപകൻ. ചിലരുടെ ആരാധ്യ പുരുഷൻ. പെൺകുട്ടികളുടെ പേടിസ്വപ്നം. വായിൽ നിന്നും എന്താ വരിക എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ലായിരുന്നു ആ ക്ലാസുകളിൽ.  ചിലർ ഒന്നാം ബഞ്ചിൽ തന്നെ സ്ഥാനംപിടിക്കുമായിരുന്നു ചിലർ ക്ലാസിൽ കയറാതെ ഉഴപ്പിയടിച്ചു നടക്കും. അങ്ങിനെ അവിടെ നിന്നും ഒരാളെ കൂടെ ഞങ്ങൾ നാലുപേരുമായിരുന്നു കൂടുതൽകമ്പനി. എന്റെ ഇഷ്ടവിഷയത്തെ നമ്മുടെ രഷ്ട്ര ഭാഷ ആയിരുന്നു. ഒന്നാംബെഞ്ചിൽ ഒന്നാമതായി ഇരുന്നു അതുമുഴുവനും കാണാപ്പാഠമായി പേടിക്കും. എന്റെ കോട്ടു കരിക്കു ഹിന്ദിയോടുള്ള അടുപ്പം എന്നോട് ഉള്ള ടുപ്പംപോലെ ആയിരുന്നില്ല. എന്നോടുള്ള ഐറ്റം കൊണ്ടാണോ എന്നറിയില്ല അവളും എന്റെ കൂടെ തന്നെ ഹിന്ദിക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചു . ആ വർഷങ്ങളിൽ പല നല്ല കൂട്ടുകളുമുണ്ടായി. പലരുമായി മിണ്ടിയിട്ട് പോലും ഇല്ല. പലരുമായി നല്ല കൂട്ടായി. അങ്ങിനെ ആ രണ്ടു വര്ഷം വേഗത്തിലങ്ങു കഴിഞ്ഞു.


ഇനി എന്തിനു ചേരണം എന്ന ആലോചനയിൽ എല്ലായിടത്തും ഡിഗ്രിക്കുള്ള അപ്ലിക്കേഷൻ കൊടുത്തു. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു നോക്കിരുന്നത്. തല കൂടുതലായതിനാൽ എൻട്രൻസ് എന്നൊന്നുമെഴുതിയതേ ഇല്ല ആരുമത്തിനുനിര്ബന്ധിച്ചതുമില്ല. അങ്ങിനെ അകംപ്യൂട്ടർ സയന്സിനു അഡ്മിഷൻ ലെറ്റർ വന്നപ്പോൾ അച്ചൻപർണജൂ ആരുംഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്ന വ്യാമോഹിക്കേണ്ട എന്ന്. അങ്ങിനെ വീടും വീടിനടുത്ത കോളേജിൽ എത്തി. കണക്കു തന്നെ മെയിൻ വിഷയം.


കൂടെ സ്കൂളിൽ പഠിച്ചവരിൽ  ചിലരും കോളജിൽപ്രീഡിഗ്രിക്ക് ഉണ്ടായിരുന്നവരിൽ ചിലരും ചില്ര് വേറെ കോളേജിൽ നിന്ന് വന്നവരും ചേർന്ന് കുറച്ചു പേരുണ്ടായിരുന്നു.  അവിടെനിന്നുംകിട്ടി രണ്ടു കൂട്ടുകാരെ കൂടി. അങ്ങിനെ ഞങ്ങൾ നാലുപേരിൽ നിന്നും ആറുപേരിലേക്കു സൗഹൃദം വ്യാപിച്ചു. 


അവരുടെ അത്രയും തല ഇല്ലായിരുന്നെങ്കിലും മിക്കവാറും എല്ലാവരെയും അറിയാമായിരുന്നു. ചിലർക്ക് നല്ലപോലെ മാർക്കുള്ളവരെയും പഠിക്കാൻ മിടുക്കരായവരുടെയും കൂടെ കൂട്ട് കൂടാൻ തപര്യംകൂടുതലായിരുന്നു.അതെ പോലെ ആയിരുന്നു എന്റെ കൂട്ട് കാരും . ക്ലാസ്സിലുണ്ടായിരുന്നവരിൽച്ചിലർ ആദ്യത്തെ രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ വേറെ കോഴ്‌സ്കളിലും  എൻട്രൻസും കിട്ടി പോവുകയുണ്ടായി. അതിൽ ചിലർക്ക് പനല്ല വിഷമം ഉണ്ടായിരുന്നു. പോയവർക്കും എന്റെ കൂട്ടുകാർക്കും.


അങ്ങിനെ അവിടെയും തട്ടി മുട്ടി പാസായി മൂന്നു വര്ഷം കഴിഞ്ഞുപോയി. പിന്നെ ആയിരുന്നു ഓരോ കടമ്പകൾ മുന്നിൽ വന്നു പെട്ടിരുന്നത്. ചിലർ ബിരുദാന്ത ബിരുദത്തിനു ചേർന്ന്. ഞാൻ അതിൽ താത്പര്യം ഇല്ലാതെ മേഖല ഒന്നുമാറ്റി ചവിട്ടി.ഇത്തിരി അഹങ്കാരവും എന്തും ചെയ്യാമെന്ന രു തോന്നലിൽ പത്രപ്രവർത്തനത്തിനു ചേർന്നു. അവിടെയുംപോയി പൊരുതി തകർത്തു. 


പിന്നെ കുറെകാലങ്ങൾക്കു ശേഷം കല്യാണം ഒക്കെ കഴിഞ്ഞു വീട്ടിൽ വെറുതെ ഇച്ഛയാട്ടി ഇരിക്കുന്ന സമയത്തു ഓർക്കുട്ട് എന്ന ഒരു സമഭാവത്തിലൂടെ പലകൂട്ടുകാരേയും തിരികെ കിട്ടാൻ തുടങ്ങി. അങ്ങിനെ ഇന്നത്തെ ഈ ജീവിതയിൽകിട്ടിയ ഒരു നല്ല കൂട്ടാണ് ഞാൻ മുൻപേ പറഞ്ഞ  വില മതിക്കാനാകാത്ത ഒരു കൂട്ട് . ഒരുമിച്ചു ഒരു സ്കൂളിലും ഒരു കോളേജിലും പഠിച്ചു പക്ഷെ ഒരു വാക്ക് പോലും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. പക്ഷെ ലോകത്തിന്റെ ഏതൊരു കോണിലിരുന്ന എന്നെ കണ്ടുപിടിച്ചു. എന്നെ ഓരോ കാര്യങ്ങളിലും ഒരു കൂട്ടായി സഹായിയായി കൂടെ നിന്നു. ഇന്ന് പ്പോൾ ഞാൻ എഴുതുന്ന ഈ ബ്ലോഗ് പോലും ആ കൂട്ടിന്റെ പരിണിത ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് എന്നോട് സംസാരിച്ചു ഞാൻ കുത്തികുറിക്കുന്നതിനു കിറു കൃത്യമായി അഭിപ്രായങ്ങൾപറഞ്ഞു എന്റെ കൂടെ തന്നെ നിൽക്കുന്ന ആ സുഹൃത്തിനായി ഞാൻ ഈ പോസ്റ്റ് സമർപ്പിക്കുന്നു.


കടപ്പാട് പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല. ആ കൂട്ടിനു ഞാൻ എന്റെ ജീവിതത്തിലെന്നുമെന്നുംകടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ സുഭാഗ്യങ്ങളും സന്തോഷങ്ങളും അവരെ തേടി എത്തട്ടെ എന്ന് ആശിക്കുന്നു
.


2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

മാറ്റുവിൻ ചട്ടങ്ങളെ


കാറ്റും കോളും നിറഞ്ഞ കടൽ പോലെ മനസ് അസ്വസ്ഥമാക്കുന്നു. പറയാതെ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ  അതിനെ എങ്ങിനെ കാണുമെന്നറിയില്ല. സ്ഥിരമായി ഒരേ ചോദ്യം എന്നെ ഓർക്കാറുണ്ടോ? അതോ മറന്നോ? നീ പറഞ്ഞ ഓരോ വാക്കുകളും ജീവിതത്തിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം അതിനെ മാറ്റിനിർത്തി ചിന്തിക്കുവാൻ പറ്റാതെ വരുന്ന ഒരു അവസ്ഥ ചിന്തനീയമാണിന്ന് .
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തിടത്തു തുടങ്ങുന്നു എനിക്ക് നിന്നോടുള്ള പ്രണയം. ഒരു മഴത്തുള്ളി പോലെ  ഒരു പെരുമഴക്കാലമായി ആർത്തിരമ്പി നേർത്തിരമ്പി  കാത്തു നിൽക്കുന്നു.


മനസ് വീണ്ടും ഒരു പ്രണയ കാലത്തേക്ക്  മുങ്ങാംകുഴി ഇട്ടു പോകാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു. പ്രണയം പ്രായത്തിനതീതമാണ്. അതിനു സമയകാല പ്രായ ബോധമില്ലാതെ കടന്നു വരുന്ന ഒരു അനുഭൂതിയാണ്  . അതിലൂടെ  പാറി പറന്നു നടക്കുമ്പോൾ കിട്ടുന്ന സന്തോഷം അത്  അനിർ വചനീയം തന്നെ.പ്രണയിക്കാൻ പറ്റാത്ത ഒരാളോട് പ്രണയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അത് ഒരു നഷ്ടബോധമാനെന്നവർ പറയും.  അവന്റെ അവളുടെ വാക്കുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം അതിനെ എന്ത് പേര് നൽകി വിളിക്കണം.

എന്റെ പ്രണയസങ്കൽപം , മനസും മനസും തമ്മിലുള്ള ഒരു കഥ പറച്ചിൽ. നമ്മുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ക്കുറിച്ചു ഇടതടവില്ലാതെ സംസാരിക്കുക.
ആ ബന്ധത്തിൽ (ബന്ധം എന്ന് പറയാമോ എന്നറിയില്ല) എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക. അത് കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം ജീവിതത്തെ തന്നെ മറ്റിമറിക്കാൻ ശക്തിയുണ്ടാകും. നമ്മൾ അവർക്കായി കാത്തിരിക്കുന്നു/ അവർ നമ്മുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉണ്ടകുന്ന ഒരു പുഞ്ചിരി ഓരോ ദിവസവും കൂടുതൽകരുത്തോടെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കും .


ഇഷ്ടം  പ്രണയം വിരഹം  ഇവ മൂന്നും അനുപൂരകകങ്ങളാണ്. ഇഷ്ടവും പ്രണയവും ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല .മുല്ലപ്പൂവിനോടുള്ള ഇഷ്ടമാണോ ഒരു കാമുകനോടുള്ള പ്രണയം. അല്ല. പ്രണയമെന്നാൽ ഇണചേരൽ എന്നർത്ഥമില്ല. ഇണചേരാതെ പ്രണയിക്കാൻ പറ്റില്ലേ? പറ്റും . അത് ഒരോരുത്തരുടേയും നിർവചനം പോലെ  അതിനെ വ്യാഖ്യാനിക്കാം. എന്റെ നിർവചനം ശാരീരികമായ ഒരു നിർവചനം  ഇല്ലാതെ പരസ്പരം മനസിലാക്കാൻ പറ്റുന്നവർക്കു പ്രണയിക്കാം എന്നതാണ് . എല്ലാത്തിനും അതിന്റെതായ ഒരു കടിഞ്ഞാൺ വേണം എന്ന് മാത്രം. ആ കടിഞ്ഞാൺ കൈയിൽ ഉള്ളപ്പോൾ നമ്മളെന്തിന് പേടിക്കണം. അത് പൊട്ടി പോകുമ്പോളാണ് പ്രണയം എന്ന വികാരം കാമം എന്നതിലേക്ക് മാറിപോകുന്നത്. ഇന്നത്തെ തലമുറയുടെ കുഴപ്പവും അത് തന്നെ.

വിവാഹം കഴിച്ചവർ പ്രണയിക്കാറില്ലേ? ഭാര്യക്കും ഭർത്താവിനും തമ്മിൽ പ്രണയിച്ചുകൂടെ? പ്രണയിക്കാം. അതിന്റെ അർത്ഥതലം വേറെ തന്നെ. എന്നാൽ ആ ബന്ധംകുറച്ചു കൂടെ ഉരുക്കിട്ടുറപ്പിച്ചതാണ് . ആ ഉരുക്കിന്റെ പേരാണ് താലി. അവിടെ കൊച്ചു പിണക്കങ്ങളും വഴക്കുകളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകും. എല്ലാം തുറന്നു പറയാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അത് പറഞ്ഞാൽ ഭർത്താവു എങ്ങിനെ എടുക്കും ഭാര്യ എങ്ങിനെ എടുക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ആ ബന്ധത്തിൽ ഒരു തനകാര്യത്വവും ഒരു സ്വാർത്ഥതയും ഉണ്ടാകും. ഏതാ ഒട്ടിച്ചേർന്നിരിക്കുന്നവർ ആണേലും ഭാര്യ വേറൊരുപുരുഷനെയോ ഭർത്താവു വേറൊരു സ്ത്രീയെ കുറിച്ചോ സംസാരിച്ചാൽ അവിടെ ഒരു കല്ലുകടി പ്രതീക്ഷിക്കാം. ഇത് എന്റെ കണക്കുകൂട്ടൽ ആണ് കേട്ടോ.

അനുഭവത്തിൽനിന്നും ഒന്നും എഴുതുന്നതല്ല .മനസ്സിൽ തോന്നിയത്ത് കുറിച്ചു എന്നു മാത്രം. മനസ്സിൽ സന്തോഷം ഉണ്ടാകുമ്പോൾ പ്രണയത്തെ കുറിച്ച അല്ലാതെ വേറെ എന്തെഴുതാൻ. മാറ്റുവിൻ ചട്ടങ്ങളെ എന്നാണല്ലോ ഏതോ ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. അതെ പോലെ പ്രണയത്തെ മാറ്റി നിർത്തി ഒരു ജീവിതം മനുഷ്യനു സാധ്യമാണോ. എത്രപ്രണയിക്കാത്തവർക്കും മനസ്സിൽ ഒരു ചെറിയ പ്രണയമെങ്കിലും കാണില്ലേ.കാണും.ഓരോരുത്തരും മന:സാക്ഷിയോടു തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോളൂ. എന്നാണ് നിന്റെ പ്രണയം എന്നോട് പറയുക......കാത്തിരിക്കും അതിനായി...


2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മഴത്തുള്ളികൾ മായാത്ത ഓർമ്മകൾ

മഴ ഒരു സുന്ദരിയും  വിസ്മയവും ആണ് . അവളുടെ വിവിധ രൂപ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വിരളം ചിലർക്ക് മാത്രം. അവളെ പുണരണമെങ്കിൽ അവളുടെ പ്രണയം അറിയണമെങ്കിൽ മഴ നനയനം .അവളിൽ അലിഞ്ഞു ചേരണം. മഴ ഒരു പ്രണയം പോലെയാണ്. നിച്ചിരിക്കാത്തതെ വന്ന് നമ്മെ കുളിരണിയ്ക്കും. ആവശ്യപ്പെടാതെ തന്നെ പോയി മറയും .പിന്നെയും ആർത്തലച്ചു ഒരു പേമാരിയായി വീണ്ടും എത്തും.ഓരോ മഴക്കും ഓരോ ഭാവങ്ങളാണ്.


ചാഞ്ഞും ചെരിഞ്ഞും ചാറ്റൽ മഴയായും പേമാരിയായും മാറുന്നത് അവൾ തന്നെ. ഒരാളുടെ പലഭാവങ്ങൾ ഒരു ഒളിയും മറയും കൂടാതെ കണ്മുന്നിൽ കാണാം എന്നതാണ് മഴയെ കുറിച്ചുള്ള എന്റെ അഭിപ്രായം. അതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത് രാത്രി മഴയാണ്.പകൽ കാണുന്ന മഴയല്ല രത്രിയിൽ കാണുന്നത്. നിർത്താതെ ഓടിന്റെ പുറത്തു മഴതുള്ളികൾ വീഴുമ്പോൾ ഉണ്ടാകുന്ന സംഗീതം ഒരു താരാട്ടു പാട്ട് പോലെയാണ്. ആ താളത്തിനൊത്തു താരാട്ടും കേട്ടുറങ്ങുപോൾ ഉണ്ടാകുന്ന കാറ്റിന്റെ ചൂളം വിളി , വഴിവക്കുകളിൽ നിൽക്കുന്ന പൂവാല ചെക്കൻ മാരുടെ ചൂളം വിളി പോലെയാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്നും ആരോ  അപ സ്വരത്തിൽ പാട്ടുപാടുന്ന ശബ്ദം. കൂടെ ഒരു  ഇടിയും  കൂടി ആയാൽ പിന്നെ അത്രയും നേരം അനുഭവിച്ച പ്രണയ ഭാവം മാറി അവൾ രുദ്ര താണ്ഡവം തുടങ്ങി എന്ന് വേണം കരുതാൻ.

വേനൽ അവധി കഴിഞ്ഞു ഉള്ള മഴ ഇന്നും ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളു. ക്ഷണിക്കപ്പെടാത്ത അതിഥി ആയി കടന്നെത്തുന്ന മഴ കണിക്കൊന്നയിലെ പൂവുകൾ മുഴുവനും ഇറുത്തു  കൊണ്ടാണ് പോകാറുള്ളതത്‌. ആ മഴയോട് എന്നും എനിക്ക് ദേഷ്യ ഭാവമുണ്ടായിരുന്നു.


വേനൽ മഴയുടെ ഗന്ധം അതിന്റെ മാസ്മരികത ആ അനുഭൂതി ഒന്ന് വേറെ തന്നെയാണ് . മഴ വീഴുമ്പോളേക്കും ഓടി ചെന്ന് ഉണക്കാനിട്ടിരിക്കുന്ന വിറകും ചൂട്ടും കൊതുമ്പും അടുക്കി പെറുക്കി വിറകുപുരയിൽ ആക്കാനുള്ള തത്രപ്പാടു ഒരു വശത്തു കൂടി മറ്റൊരു വശത്തു മഴതുള്ളികൾ തട്ടി തെറിപ്പിച്ചുകൊണ്ടു മഴയിൽ നൃത്തം ചെയ്യാനും കഴിയാത്തവർ  നമ്മുടെ തലമുറയിൽ കണുമോ?
മഴ പ്രകൃതിയുടെ ആദി താളം ആണ്. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ ഏതോ കവി മഴയെ വര്ണിച്ചിരിക്കുന്നതാണ്. ഇലകളെ തഴുകിയും മരങ്ങളെ ചാഞ്ചാട്ടിയും ആർത്തു തിമിർത്തു പെയ്യുന്ന മഴ . പടിപ്പുരയിൽ തിണ്ണയിൽ ഇരുന്ന് മഴവെള്ളത്തിലേക്കു  ഒരു കടലാസ് വഞ്ചി ഉണ്ടാക്കി ഒഴുക്കി വിടുന്ന ഒരു കുട്ടിക്കാലം നമുണ്ട് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കാത്തവർ ഉണ്ടോ.


മലയാള സാഹിത്യത്തിൽ മഴയെകുറിച്ചു ഒരുപാടു കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സുഗതകുമാരി ടീച്ചറുടെ രാത്രി മഴ എന്നെ കൂടുതൽ ആകർഷിച്ച ഒരു കവിതയാണ്. ഏതാ ബഹവത്തോടു കൂടിയാണ് രാത്രിമഴയെ അതിൽ വര്ണിച്ചിരിക്കുന്നത്.

ഇന്നു നനഞ്ഞ മഴ എന്റെ മഴയോർമകളെ ഉണർത്തിയെടുത്തു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ റബർ ചെരിപ്പിട്ടുകൊണ്ടു ഉടുപ്പും സഞ്ചിയും നനച്ചു  കൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര. പാതിവഴിയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന ഒരു ചെറിയ കൈത്തോടും. അതിന്റെ അക്കരയും ഇക്കരയും ഞാനും ജ്യോതിയും അനീസും കൂടി കടലാസുവഞ്ചി ഉണ്ടാക്കിയും ചെറിയ കല്ലുകൾ പെറുക്കി വെച്ച് തടയാൻ ഉണ്ടാക്കി കളിച്ചതും. ബാഗും ചെരുപ്പും ഒഴുകിപോയതും അതിനെ പിടിക്കാൻ വെള്ളത്തിന്റെ പുറകെ ഉള്ള ഓട്ടവും എന്നും മനസിന്റെ ചിപ്പിക്കുള്ളിൽ ചേർത്ത് വെച്ച ഓർമകൾ . അതിനു രിക്കലും മരണമില്ല . ഹൃദയത്തി സൂക്ഷിക്കാൻ വേണ്ടി ഒരു മഴ ഓർമ്മ .

2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പറയാൻ ബാക്കി വെച്ചത്


പകൽ കിനാക്കൾ പോലെ എവിടെയോ പോയി ഒളിച്ചു പറയാൻ ബാക്കി വെച്ച വാക്കുകൾ. ഇന്നിന്റെ നിറവിൽ ഇന്നലെയുടെ സ്വപ്‌നങ്ങൾ നിറം മങ്ങിയ വർണ്ണ കടലാസു പോലെ പാറി നടക്കുന്നു . ഒരായിരം ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടി
രിക്കുന്നു. ഞാൻ ആരായിരുന്നു നിന്റെ? കൂട്ടുകാരിയോ അതോ കാമുകിയോ. രണ്ടിനെയും ഒരേ തട്ടിൽ തൂക്കി  നോക്കിയാൽ ഏതിനാണ് തൂക്ക കൂടുതൽ.

 ഇന്നത്തെ പകലിന്റെ അവസാനം ഞാൻ വെറും ഒരു കൂട്ടുകാരി ആയി മാറുന്ന അവസ്ഥ എന്നിൽ ഉണ്ടാക്കിയ വ്യസനം അതിന്റെ അളവ് കണക്കാക്കാൻ അളവുകോൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആര് നിർമിക്കും ആ അളവുകോൽ. ഞാൻ തന്നെ ഉണ്ടാക്കാം. ലോഹം കൊണ്ടോ അതോ നിർമലമായ  പൂമാല കൊണ്ടോ എന്തുകൊണ്ട് വേണം എന്ന് നീ പറയു.
പേമാരിയിൽ ഒറ്റപെട്ടു പോയ ഒരു കിളികുഞ്ഞിന്റെ രോദനം പോലെ ഒറ്റപ്പെട്ട ഗദ്ഗദങ്ങൾ നീ കേൾക്കുന്നുണ്ടോ?

 ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ പുഴയിൽ ഒഴുകി തീരാനുള്ളതാണോ ഇന്നിന്റെ പ്രണയം. അല്ല ആ പുഴയിൽ നീന്തി തുടിച്ചു കുളിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നിലഉറങ്ങുന്ന ആ ഘടോര സടകുടഞ്ഞു എണീറ്റു . നിന്നിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥവിന്യാസത്തെ അറിയാതെ പോയി ഞാൻ. അതോ അറിഞ്ഞില്ല എന്ന് നടിച്ചുവോ?

ഓരോ നിമിഷവും ഓരോ യുഗം പോലെ ഓർമ്മകൾ എന്നിലേക്ക്‌ തിക്കി തിരക്കി വന്നു കൊണ്ടേ ഇരുന്നു. അവർക്കു വേണ്ടി  ആഥിത്യമരുളുമ്പോൾ എന്റെ മനസിലെ ഓർമകൾക്ക് ജീവൻ വെച്ചുവോ? ഇല്ല അത് ഒരു പുഞ്ചിരി യിൽ ഒതുങ്ങി അല്ല ഒതുക്കി.

ഓർമ്മയുണ്ടോ നിന്റെ ഓരോ വാക്കുകളും എന്നിലുണ്ടാക്കിയ പുഞ്ചിരികൾ ആ പുഞ്ചിരികളെ  ഞാൻ എന്റെ ജീവവായുവായി കണ്ടിരുന്നില്ല. നിന്റെ സ്വാധീനം എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടു ഞാൻ തന്നെ അതിശയിച്ചു. എന്തെ കാലം നിന്നെ എനിക്കായി നൽകിയില്ല.
ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഒരു താളിൽ ഒതുങ്ങി തീരുന്ന നമ്മൾ ഇന്നിനു വേണ്ടി ജീവിച്ചുവോ?ഇല്ല ഇല്ല ഇല്ല.


പറയാൻ ബാക്കി വെച്ചതും പറഞ്ഞു പകുതിക്കു നിർത്തിയതും ഇനിയും പറയാത്തതുംഇനി പറയണം എന്ന് വിചാരിച്ചതും എല്ലാം കൂടെ കൂട്ടിയാൽ അതിന്റെ തൂക്കം അളക്കാൻ ഉള്ള അളവുകോൽ കാലം എന്നിൽ എന്തിച്ചു തരും എന്ന ശുഭാപ്തി വിശ്വാസത്തിൽ  ഞാൻ മുന്നോട്ടു തന്നെ.

കുറിപ്പ്: മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതെ പടി  ഇവിടെ പകർത്തുന്നു എന്ന് മാത്രം . ഇതിനു ആരുമായും ഒരു സാമ്യത ഇല്ല. വായനക്കാർ അത് മനസിലാക്കും എന്ന് കരുതുന്നു.