2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച

മാറ്റുവിൻ ചട്ടങ്ങളെ


കാറ്റും കോളും നിറഞ്ഞ കടൽ പോലെ മനസ് അസ്വസ്ഥമാക്കുന്നു. പറയാതെ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ  അതിനെ എങ്ങിനെ കാണുമെന്നറിയില്ല. സ്ഥിരമായി ഒരേ ചോദ്യം എന്നെ ഓർക്കാറുണ്ടോ? അതോ മറന്നോ? നീ പറഞ്ഞ ഓരോ വാക്കുകളും ജീവിതത്തിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം അതിനെ മാറ്റിനിർത്തി ചിന്തിക്കുവാൻ പറ്റാതെ വരുന്ന ഒരു അവസ്ഥ ചിന്തനീയമാണിന്ന് .
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്തിടത്തു തുടങ്ങുന്നു എനിക്ക് നിന്നോടുള്ള പ്രണയം. ഒരു മഴത്തുള്ളി പോലെ  ഒരു പെരുമഴക്കാലമായി ആർത്തിരമ്പി നേർത്തിരമ്പി  കാത്തു നിൽക്കുന്നു.


മനസ് വീണ്ടും ഒരു പ്രണയ കാലത്തേക്ക്  മുങ്ങാംകുഴി ഇട്ടു പോകാൻ വെമ്പൽ കൊണ്ട് നിൽക്കുന്നു. പ്രണയം പ്രായത്തിനതീതമാണ്. അതിനു സമയകാല പ്രായ ബോധമില്ലാതെ കടന്നു വരുന്ന ഒരു അനുഭൂതിയാണ്  . അതിലൂടെ  പാറി പറന്നു നടക്കുമ്പോൾ കിട്ടുന്ന സന്തോഷം അത്  അനിർ വചനീയം തന്നെ.പ്രണയിക്കാൻ പറ്റാത്ത ഒരാളോട് പ്രണയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ അത് ഒരു നഷ്ടബോധമാനെന്നവർ പറയും.  അവന്റെ അവളുടെ വാക്കുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം അതിനെ എന്ത് പേര് നൽകി വിളിക്കണം.

എന്റെ പ്രണയസങ്കൽപം , മനസും മനസും തമ്മിലുള്ള ഒരു കഥ പറച്ചിൽ. നമ്മുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ക്കുറിച്ചു ഇടതടവില്ലാതെ സംസാരിക്കുക.
ആ ബന്ധത്തിൽ (ബന്ധം എന്ന് പറയാമോ എന്നറിയില്ല) എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുക. അത് കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം ജീവിതത്തെ തന്നെ മറ്റിമറിക്കാൻ ശക്തിയുണ്ടാകും. നമ്മൾ അവർക്കായി കാത്തിരിക്കുന്നു/ അവർ നമ്മുക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉണ്ടകുന്ന ഒരു പുഞ്ചിരി ഓരോ ദിവസവും കൂടുതൽകരുത്തോടെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിക്കും .


ഇഷ്ടം  പ്രണയം വിരഹം  ഇവ മൂന്നും അനുപൂരകകങ്ങളാണ്. ഇഷ്ടവും പ്രണയവും ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല .മുല്ലപ്പൂവിനോടുള്ള ഇഷ്ടമാണോ ഒരു കാമുകനോടുള്ള പ്രണയം. അല്ല. പ്രണയമെന്നാൽ ഇണചേരൽ എന്നർത്ഥമില്ല. ഇണചേരാതെ പ്രണയിക്കാൻ പറ്റില്ലേ? പറ്റും . അത് ഒരോരുത്തരുടേയും നിർവചനം പോലെ  അതിനെ വ്യാഖ്യാനിക്കാം. എന്റെ നിർവചനം ശാരീരികമായ ഒരു നിർവചനം  ഇല്ലാതെ പരസ്പരം മനസിലാക്കാൻ പറ്റുന്നവർക്കു പ്രണയിക്കാം എന്നതാണ് . എല്ലാത്തിനും അതിന്റെതായ ഒരു കടിഞ്ഞാൺ വേണം എന്ന് മാത്രം. ആ കടിഞ്ഞാൺ കൈയിൽ ഉള്ളപ്പോൾ നമ്മളെന്തിന് പേടിക്കണം. അത് പൊട്ടി പോകുമ്പോളാണ് പ്രണയം എന്ന വികാരം കാമം എന്നതിലേക്ക് മാറിപോകുന്നത്. ഇന്നത്തെ തലമുറയുടെ കുഴപ്പവും അത് തന്നെ.

വിവാഹം കഴിച്ചവർ പ്രണയിക്കാറില്ലേ? ഭാര്യക്കും ഭർത്താവിനും തമ്മിൽ പ്രണയിച്ചുകൂടെ? പ്രണയിക്കാം. അതിന്റെ അർത്ഥതലം വേറെ തന്നെ. എന്നാൽ ആ ബന്ധംകുറച്ചു കൂടെ ഉരുക്കിട്ടുറപ്പിച്ചതാണ് . ആ ഉരുക്കിന്റെ പേരാണ് താലി. അവിടെ കൊച്ചു പിണക്കങ്ങളും വഴക്കുകളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകും. എല്ലാം തുറന്നു പറയാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അത് പറഞ്ഞാൽ ഭർത്താവു എങ്ങിനെ എടുക്കും ഭാര്യ എങ്ങിനെ എടുക്കും എന്നൊന്നും ഒരു ഉറപ്പുമില്ല. ആ ബന്ധത്തിൽ ഒരു തനകാര്യത്വവും ഒരു സ്വാർത്ഥതയും ഉണ്ടാകും. ഏതാ ഒട്ടിച്ചേർന്നിരിക്കുന്നവർ ആണേലും ഭാര്യ വേറൊരുപുരുഷനെയോ ഭർത്താവു വേറൊരു സ്ത്രീയെ കുറിച്ചോ സംസാരിച്ചാൽ അവിടെ ഒരു കല്ലുകടി പ്രതീക്ഷിക്കാം. ഇത് എന്റെ കണക്കുകൂട്ടൽ ആണ് കേട്ടോ.

അനുഭവത്തിൽനിന്നും ഒന്നും എഴുതുന്നതല്ല .മനസ്സിൽ തോന്നിയത്ത് കുറിച്ചു എന്നു മാത്രം. മനസ്സിൽ സന്തോഷം ഉണ്ടാകുമ്പോൾ പ്രണയത്തെ കുറിച്ച അല്ലാതെ വേറെ എന്തെഴുതാൻ. മാറ്റുവിൻ ചട്ടങ്ങളെ എന്നാണല്ലോ ഏതോ ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. അതെ പോലെ പ്രണയത്തെ മാറ്റി നിർത്തി ഒരു ജീവിതം മനുഷ്യനു സാധ്യമാണോ. എത്രപ്രണയിക്കാത്തവർക്കും മനസ്സിൽ ഒരു ചെറിയ പ്രണയമെങ്കിലും കാണില്ലേ.കാണും.ഓരോരുത്തരും മന:സാക്ഷിയോടു തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോളൂ. എന്നാണ് നിന്റെ പ്രണയം എന്നോട് പറയുക......കാത്തിരിക്കും അതിനായി...


2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മഴത്തുള്ളികൾ മായാത്ത ഓർമ്മകൾ

മഴ ഒരു സുന്ദരിയും  വിസ്മയവും ആണ് . അവളുടെ വിവിധ രൂപ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് വിരളം ചിലർക്ക് മാത്രം. അവളെ പുണരണമെങ്കിൽ അവളുടെ പ്രണയം അറിയണമെങ്കിൽ മഴ നനയനം .അവളിൽ അലിഞ്ഞു ചേരണം. മഴ ഒരു പ്രണയം പോലെയാണ്. നിച്ചിരിക്കാത്തതെ വന്ന് നമ്മെ കുളിരണിയ്ക്കും. ആവശ്യപ്പെടാതെ തന്നെ പോയി മറയും .പിന്നെയും ആർത്തലച്ചു ഒരു പേമാരിയായി വീണ്ടും എത്തും.ഓരോ മഴക്കും ഓരോ ഭാവങ്ങളാണ്.


ചാഞ്ഞും ചെരിഞ്ഞും ചാറ്റൽ മഴയായും പേമാരിയായും മാറുന്നത് അവൾ തന്നെ. ഒരാളുടെ പലഭാവങ്ങൾ ഒരു ഒളിയും മറയും കൂടാതെ കണ്മുന്നിൽ കാണാം എന്നതാണ് മഴയെ കുറിച്ചുള്ള എന്റെ അഭിപ്രായം. അതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത് രാത്രി മഴയാണ്.പകൽ കാണുന്ന മഴയല്ല രത്രിയിൽ കാണുന്നത്. നിർത്താതെ ഓടിന്റെ പുറത്തു മഴതുള്ളികൾ വീഴുമ്പോൾ ഉണ്ടാകുന്ന സംഗീതം ഒരു താരാട്ടു പാട്ട് പോലെയാണ്. ആ താളത്തിനൊത്തു താരാട്ടും കേട്ടുറങ്ങുപോൾ ഉണ്ടാകുന്ന കാറ്റിന്റെ ചൂളം വിളി , വഴിവക്കുകളിൽ നിൽക്കുന്ന പൂവാല ചെക്കൻ മാരുടെ ചൂളം വിളി പോലെയാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്നും ആരോ  അപ സ്വരത്തിൽ പാട്ടുപാടുന്ന ശബ്ദം. കൂടെ ഒരു  ഇടിയും  കൂടി ആയാൽ പിന്നെ അത്രയും നേരം അനുഭവിച്ച പ്രണയ ഭാവം മാറി അവൾ രുദ്ര താണ്ഡവം തുടങ്ങി എന്ന് വേണം കരുതാൻ.

വേനൽ അവധി കഴിഞ്ഞു ഉള്ള മഴ ഇന്നും ഗൃഹാതുരത്വത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളു. ക്ഷണിക്കപ്പെടാത്ത അതിഥി ആയി കടന്നെത്തുന്ന മഴ കണിക്കൊന്നയിലെ പൂവുകൾ മുഴുവനും ഇറുത്തു  കൊണ്ടാണ് പോകാറുള്ളതത്‌. ആ മഴയോട് എന്നും എനിക്ക് ദേഷ്യ ഭാവമുണ്ടായിരുന്നു.


വേനൽ മഴയുടെ ഗന്ധം അതിന്റെ മാസ്മരികത ആ അനുഭൂതി ഒന്ന് വേറെ തന്നെയാണ് . മഴ വീഴുമ്പോളേക്കും ഓടി ചെന്ന് ഉണക്കാനിട്ടിരിക്കുന്ന വിറകും ചൂട്ടും കൊതുമ്പും അടുക്കി പെറുക്കി വിറകുപുരയിൽ ആക്കാനുള്ള തത്രപ്പാടു ഒരു വശത്തു കൂടി മറ്റൊരു വശത്തു മഴതുള്ളികൾ തട്ടി തെറിപ്പിച്ചുകൊണ്ടു മഴയിൽ നൃത്തം ചെയ്യാനും കഴിയാത്തവർ  നമ്മുടെ തലമുറയിൽ കണുമോ?
മഴ പ്രകൃതിയുടെ ആദി താളം ആണ്. ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ ഏതോ കവി മഴയെ വര്ണിച്ചിരിക്കുന്നതാണ്. ഇലകളെ തഴുകിയും മരങ്ങളെ ചാഞ്ചാട്ടിയും ആർത്തു തിമിർത്തു പെയ്യുന്ന മഴ . പടിപ്പുരയിൽ തിണ്ണയിൽ ഇരുന്ന് മഴവെള്ളത്തിലേക്കു  ഒരു കടലാസ് വഞ്ചി ഉണ്ടാക്കി ഒഴുക്കി വിടുന്ന ഒരു കുട്ടിക്കാലം നമുണ്ട് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കാത്തവർ ഉണ്ടോ.


മലയാള സാഹിത്യത്തിൽ മഴയെകുറിച്ചു ഒരുപാടു കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സുഗതകുമാരി ടീച്ചറുടെ രാത്രി മഴ എന്നെ കൂടുതൽ ആകർഷിച്ച ഒരു കവിതയാണ്. ഏതാ ബഹവത്തോടു കൂടിയാണ് രാത്രിമഴയെ അതിൽ വര്ണിച്ചിരിക്കുന്നത്.

ഇന്നു നനഞ്ഞ മഴ എന്റെ മഴയോർമകളെ ഉണർത്തിയെടുത്തു. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കൂടി ഒഴുകി വരുന്ന വെള്ളത്തിൽ റബർ ചെരിപ്പിട്ടുകൊണ്ടു ഉടുപ്പും സഞ്ചിയും നനച്ചു  കൊണ്ടാണ് വീട്ടിലേക്കുള്ള യാത്ര. പാതിവഴിയിൽ കലങ്ങി മറിഞ്ഞൊഴുകുന്ന ഒരു ചെറിയ കൈത്തോടും. അതിന്റെ അക്കരയും ഇക്കരയും ഞാനും ജ്യോതിയും അനീസും കൂടി കടലാസുവഞ്ചി ഉണ്ടാക്കിയും ചെറിയ കല്ലുകൾ പെറുക്കി വെച്ച് തടയാൻ ഉണ്ടാക്കി കളിച്ചതും. ബാഗും ചെരുപ്പും ഒഴുകിപോയതും അതിനെ പിടിക്കാൻ വെള്ളത്തിന്റെ പുറകെ ഉള്ള ഓട്ടവും എന്നും മനസിന്റെ ചിപ്പിക്കുള്ളിൽ ചേർത്ത് വെച്ച ഓർമകൾ . അതിനു രിക്കലും മരണമില്ല . ഹൃദയത്തി സൂക്ഷിക്കാൻ വേണ്ടി ഒരു മഴ ഓർമ്മ .

2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പറയാൻ ബാക്കി വെച്ചത്


പകൽ കിനാക്കൾ പോലെ എവിടെയോ പോയി ഒളിച്ചു പറയാൻ ബാക്കി വെച്ച വാക്കുകൾ. ഇന്നിന്റെ നിറവിൽ ഇന്നലെയുടെ സ്വപ്‌നങ്ങൾ നിറം മങ്ങിയ വർണ്ണ കടലാസു പോലെ പാറി നടക്കുന്നു . ഒരായിരം ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടി
രിക്കുന്നു. ഞാൻ ആരായിരുന്നു നിന്റെ? കൂട്ടുകാരിയോ അതോ കാമുകിയോ. രണ്ടിനെയും ഒരേ തട്ടിൽ തൂക്കി  നോക്കിയാൽ ഏതിനാണ് തൂക്ക കൂടുതൽ.

 ഇന്നത്തെ പകലിന്റെ അവസാനം ഞാൻ വെറും ഒരു കൂട്ടുകാരി ആയി മാറുന്ന അവസ്ഥ എന്നിൽ ഉണ്ടാക്കിയ വ്യസനം അതിന്റെ അളവ് കണക്കാക്കാൻ അളവുകോൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആര് നിർമിക്കും ആ അളവുകോൽ. ഞാൻ തന്നെ ഉണ്ടാക്കാം. ലോഹം കൊണ്ടോ അതോ നിർമലമായ  പൂമാല കൊണ്ടോ എന്തുകൊണ്ട് വേണം എന്ന് നീ പറയു.
പേമാരിയിൽ ഒറ്റപെട്ടു പോയ ഒരു കിളികുഞ്ഞിന്റെ രോദനം പോലെ ഒറ്റപ്പെട്ട ഗദ്ഗദങ്ങൾ നീ കേൾക്കുന്നുണ്ടോ?

 ഹൃദയത്തിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ പുഴയിൽ ഒഴുകി തീരാനുള്ളതാണോ ഇന്നിന്റെ പ്രണയം. അല്ല ആ പുഴയിൽ നീന്തി തുടിച്ചു കുളിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നിലഉറങ്ങുന്ന ആ ഘടോര സടകുടഞ്ഞു എണീറ്റു . നിന്നിൽ നിന്നും ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥവിന്യാസത്തെ അറിയാതെ പോയി ഞാൻ. അതോ അറിഞ്ഞില്ല എന്ന് നടിച്ചുവോ?

ഓരോ നിമിഷവും ഓരോ യുഗം പോലെ ഓർമ്മകൾ എന്നിലേക്ക്‌ തിക്കി തിരക്കി വന്നു കൊണ്ടേ ഇരുന്നു. അവർക്കു വേണ്ടി  ആഥിത്യമരുളുമ്പോൾ എന്റെ മനസിലെ ഓർമകൾക്ക് ജീവൻ വെച്ചുവോ? ഇല്ല അത് ഒരു പുഞ്ചിരി യിൽ ഒതുങ്ങി അല്ല ഒതുക്കി.

ഓർമ്മയുണ്ടോ നിന്റെ ഓരോ വാക്കുകളും എന്നിലുണ്ടാക്കിയ പുഞ്ചിരികൾ ആ പുഞ്ചിരികളെ  ഞാൻ എന്റെ ജീവവായുവായി കണ്ടിരുന്നില്ല. നിന്റെ സ്വാധീനം എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ടു ഞാൻ തന്നെ അതിശയിച്ചു. എന്തെ കാലം നിന്നെ എനിക്കായി നൽകിയില്ല.
ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഒരു താളിൽ ഒതുങ്ങി തീരുന്ന നമ്മൾ ഇന്നിനു വേണ്ടി ജീവിച്ചുവോ?ഇല്ല ഇല്ല ഇല്ല.


പറയാൻ ബാക്കി വെച്ചതും പറഞ്ഞു പകുതിക്കു നിർത്തിയതും ഇനിയും പറയാത്തതുംഇനി പറയണം എന്ന് വിചാരിച്ചതും എല്ലാം കൂടെ കൂട്ടിയാൽ അതിന്റെ തൂക്കം അളക്കാൻ ഉള്ള അളവുകോൽ കാലം എന്നിൽ എന്തിച്ചു തരും എന്ന ശുഭാപ്തി വിശ്വാസത്തിൽ  ഞാൻ മുന്നോട്ടു തന്നെ.

കുറിപ്പ്: മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതെ പടി  ഇവിടെ പകർത്തുന്നു എന്ന് മാത്രം . ഇതിനു ആരുമായും ഒരു സാമ്യത ഇല്ല. വായനക്കാർ അത് മനസിലാക്കും എന്ന് കരുതുന്നു.

2018 സെപ്റ്റംബർ 5, ബുധനാഴ്‌ച

പ്രണയം

പ്രണയം അതൊരു മഴ പോലെയാണ്. പെട്ടെന്ന് ഒരുദിവസം ഒരാളോട് അല്ലങ്കിൽ ഒരു സ്ഥലത്തോട് തോന്നുന്ന ഒരിഷ്ടമാവും . ആ അനുഭൂതിയെ വർണിക്കാൻ എനിക്കറിയില്ല.എന്നിരുന്നാലും അതു ആസ്വദിക്കുവാൻ ഒരു രസമാണ്. മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെക്കുവാൻ പറ്റുന്ന ഒരിത്. 

ഒരാൾക്ക് പ്രണയിക്കാൻ രണ്ടാമത് ഒരാളിന്റെ ആവശ്യം ഇല്ല. ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ വേണം എന്നില്ല . സ്വയം പ്രണയിക്കാം. അതിനെ അഹങ്കാരം എന്നു ചിലർ പറയും ചിലർ പറയും മാനസിക വിഭ്രാന്തി എന്നും .സ്ഥല കാല ബോധമില്ലാതെ ശാരീരികമല്ലാതെ മനസിന്റെ സന്തോഷം  അതാണ് പ്രണയം . ഒരു മാസ്മരിക ലോകം. അവിടെ ഇങ്ങനെ അലഞ്ഞു നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? കാണും ,അറിയില്ല. 

കാല്പനിക ലോകത്തിൽ നമുക്ക് എന്തും മെനഞെടുക്കാം. കാമുകനായി കാമുകിയായും ഭാര്യയായും മകളായും കൂട്ടുകാരി ആയും എന്തും  എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെ ഇഷ്ടങ്ങളെ എന്റെ രീതികളെ ഇഷ്ടപെടുവാൻഎന്നെ കാത്തിരിക്കുവാൻ എന്നെ  തിരുത്തുന്ന ഒരാൾ.  തിരികയും. ഇന്നലയുടെ നോവിൽ ഇന്നിന്റെ നടുവിൽ ഒരു നഷ്ട പ്രണയം കാത്തിരിക്കുന്നുണ്ടോ ?

പ്രണയം തുടങ്ങുന്നതിന് പ്രായമില്ല. ആർക്കും എപ്പോളും പ്രണയിക്കാം. ഒരു പാട്ടിനോട് ഉള്ള പ്രണയം. ഒരു പൂവിനോടുള്ള പ്രണയം, അങ്ങിനെ പ്രണയത്തിനു അവസ്ഥാന്തരങ്ങൾ ഇല്ല. പക്ഷെ പ്രണയത്തെ എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് ബാക്കിയുള്ള യാത്ര.

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കൂട്ട്. അതിൽ സംസാര വിഷയങ്ങൾ എന്തും ആകാം. ഒരു തരത്തിലും ഉള്ള നിയന്ത്രണങ്ങൾ പാടില്ല. എന്നിരുന്നാലും നമ്മൾ തന്നെ നിയന്ത്രണം പാലിക്കണം. ഒന്ന് തൊടാൻ ഉള്ള മോഹം ഉള്ളിൽ ഉണ്ടെങ്കിലും അതിന് ഒരു നിയന്ത്രണം. ആ കടിഞ്ഞാണിനെ കൈയിൽ ഉള്ളവർക്ക് പ്രണയത്തെ എന്തിനു ഭയപ്പെടണം.

ഇന്നത്തെ സമൂഹത്തിൽ പ്രണയവും, പ്രേമവും, കാമവും എല്ലാത്തിനും ഒരേ ഒരു പേരു മാത്രം. എല്ലാം ഒരു ടൈം പാസ്.ഞാൻ പറയുന്നത് ആ പ്രണയം അല്ല . മനസുകൊണ്ട് ഒരു ഇഷ്ട്ടം. ആരും അറിയാതെ മനസിന്റെ ഒരു കോണിൽ ഒളിപ്പിച്ചു വെയ്ക്കാൻ മാത്രം ഉള്ള ഒരിഷ്ട്ടം. 

ഒരു മുല്ലമൊട്ടിന്റെ സുഗന്ധം പോലെ , എന്നുപറഞ്ഞാൽ സന്ധ്യക്ക്‌ വിടരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം അതൊരു മാസ്മരിക ലോകത്തേക്ക് എന്നെ കൊണ്ടുപോകാറുണ്ട്.അതുപോലെ പ്രണയം എന്ന വികാരം നമ്മുടെ നമ്മുടെ മനസിനെയും ശരീരത്തെയും ഒരു തലത്തിൽ നിന്നും 

പ്രണയവും പ്രേമവും രണ്ടും രണ്ടാണ് . എന്നിലെ പ്രണയം അത് എന്നെ ഒരു മാസ്മരിക ലോകത്തേക്ക് ആണ് കൊണ്ടുപോകുന്നത്. ഞാൻ അറിയാതെ എന്നെ പ്രണയിച്ചർ ഉണ്ടാകാം പ്രണയിക്കുന്നവർ ഉണ്ടാകാം.

മനസിൽ വന്നത് എഴുതി എന്നു മാത്രം.
ചിലർ പറയും പ്രണയം അതു വെറും തോന്നൽ മാത്രം എന്നു. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ പ്രണയം അതിന്റെ വഴിക്കു അങ്ങു പോകും എന്ന് .

2017 നവംബർ 12, ഞായറാഴ്‌ച

സഫലമീ ജന്മം

ഓരോ ജനനത്തിനും അതിന്റെതായ ലക്ഷ്യങ്ങൾ ഉണ്ട്. അങ്ങിനെ ഒരു ലക്‌ഷ്യം എന്റെ ജന്മത്തിന് ഉണ്ടോ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്.

വെറുതെ ജീവിച്ചു വെറുതെ മരിക്കാൻ വിധിക്കപ്പെട്ട ജന്മങ്ങളിൽ ഒന്ന് . ഇങ്ങനെ പലർക്കും തോന്നിയിട്ടുണ്ടാവാം, തോന്നുന്നുണ്ടാകാം. ഒരു കഴിവും ഇല്ലാതെ ഒരു മനുഷ്യനെ ദൈവം(ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു) ഭൂമിയിലോട്ടു പടച്ചു വിടില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കഴിവ് എന്തിലാണ് എന്ന് എനിക്കറിയില്ല. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും,കരി വെക്കാനും പിള്ളേരെ നോക്കാനും ഒക്കെ അറിയാം. ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങൾ തന്നെ അതിനു പ്രത്യേകിച്ച് കഴിവുകൾ ഒന്നും വേണ്ട.  അങ്ങിനെ അല്ല കഴിവുകൾ വേണം. ആ ആകഴിവ്  എനിക്കുണ്ട്.


കുറ്റപ്പെടുത്തലുകൾ സ്ത്രീ ജനങ്ങളുടെ കൂടപ്പിറപ്പാണോ. അതെ എന്ത് ച്യ്താലും കുറ്റപ്പെടുത്തലുകൾ. നല്ലതു ചെയ്താലും കുറ്റം. തെറ്റു ചെയ്താലും കുറ്റം. ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന തോന്നൽ.ഡിപ്രെഷൻ ഉള്ള എല്ലാ സാധ്യതതകളും കാണുന്നു. കരകയറാൻ ഉള്ള മാർഗം എന്താണാവോ.
പുറത്തുനിന്നു നോക്കിയാൽ വളരെ മനോഹരമായ ജീവിതം എന്റിനാണ് കുറവ്.



2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മഴത്തുള്ളിതൻ പൊൻ കിരണം
സൂര്യപ്രഭയിൽ വന്നലിഞ്ഞുചേർന്നു
മായാതെ മറയാതെ ഏഴുനിറം
മഴവില്ലിൻ ഏഴഴകിൽ മയങ്ങി എന്നുള്ളം

മാനത്തൊരു പൂന്തോട്ടം
 ഏഴുനിറത്തിലൊരു പൂമാല
പൂക്കൾ കൊണ്ടൊരു മാല കെട്ടി
ഏഴഴകും ചേർന്നൊരു പൂമാല

2016 ജനുവരി 3, ഞായറാഴ്‌ച

ജനുവരി 3

പുതു വർഷം തുടങ്ങി ഇന്ന് മൂന്നാം നാൾ. ഇന്ന് നമ്മുടെ രാജ്യത്തിന്‌ വേണ്ടി ഒന്പത് ധീര സിനീകർ പത്താൻ കൊട് എന്നസ്ഥലത് ജീവന വെടിഞ്ഞു എന്നുള്ളത് ഒരു ഖേദകരമായ വാർത്ത‍ തന്നെ. ഇതിൽ ഒരു മലയാളിയും വീര മൃത്യു വരിച്ചു.

മതവും രാഷ്ട്രീയവും വിഭാഗീയതയും ചേർന്ന് നമ്മുടെ രാജ്യത്തിപ്പോൾ കുണ്ടും  കുഴികളും ആയിരിക്കുന്നു.
 ഇന്നത്തെ സാഫ് ഗഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം അഫ്ഗാൻ ടീമിനെ 2-1 സ്കോറിൽ തോല്പ്പിച്ചു കിരീടം നിലനിർത്തി എന്നുള്ളത് മറ്റൊരു പ്രധാന വാർത്ത യാണ്.
രാജ്യ കാര്യങ്ങൾ അങ്ങിനെ . ഇനി വീട്ട് കാര്യം.

കഴിഞ്ഞ രണ്ടു ദിവസമായി നല്ല തിരക്കായിരുന്നു. വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നു. അവര്ക്ക് വേണ്ടി ഉള്ള പാചകം പിന്നെ വീട് വൃ ത്തിയാക്കൽ . വീതി ആരെങ്കിലും വരുന്നു എന്ന് കേൾക്കുമ്പോൾ എന്റെ ഭർത്താവിനു വളരെ സന്തോഷം. അങ്ങിനെ എങ്കിലും ഒന്ന് വീട് വൃത്തിയാക്കി ഇടുമല്ലോ എന്നാണ് അദ്ദേഹം പറയുക. അത് സത്യവും ആണ്.എത്ര വൃത്തിയാക്കി വെച്ചാലും കുട്ടികൾ ഉള്ള വീടുകളിൽ സാധനങ്ങൾ അങ്ങും ഇങ്ങും കിടക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.


പിന്നെ രണ്ടാഴ്ചത്തെ അവധികഴിഞ്ഞ് ഇനി സ്കൂളും ഓഫീസും എല്ലാം തുറക്കുകയായി. ഇനി അതിന്റെ തിരക്കിലേക്ക് പോകും ദിവസങ്ങൾ .
പതിവ് പോലെ 5.00 മണിയുടെ അലാറം. പതുക്കെ ദിവസം തുടങ്ങും.
ഒരു പുതിയ വാര്ത്ത ഉള്ളത് കൊച്ചു മോനെ സ്കൂളിൽ ചേര്ക്കാനുള്ള അറിയിപ്പ് കിട്ടി എന്നുള്ളതാണ്. ആഴ്ചയിൽ 2 ദിവസം ചൊവ്വാ ഴ്ചയും വ്യാഴാഴ് ച യും.  രാവിലെ 9 മുതൽ 2 വരെ. 5 മണിക്കൂർ .
ഇത്തിരി കൂടുതൽ അല്ലെ എന്ന ഒരു ചോദ്യം മനസ്സിൽ വരാതെ ഇല്ല. അതിനെ കുറിച്ച് തീരുമാനം ഒന്നും ഇതുവരെ ഒന്നും ആയിട്ടില്ല.

വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ഉദ്ദിഷ്ട കാര്യ സാധ്യത്തിനായി ഇനി എന്താണാവോ ചെയ്യാൻ പറ്റുന്നത്. കാര്യങ്ങൾ വിചാരിക്കുന്ന രീതിയിൽ മുന്നോട്ടു പോകാൻ എന്താ ചെയുക. ഇതൊരു തോന്നല ആണെന്ന് അറിവുള്ളവർ പറയുന്നു. തോന്നലാകാം .
കാത്തിരിക്കുക സമയം നന്നാകും എന്നാ പ്രതീക്ഷയോടെ....
ഇന്നിവിടെ നിന്നും വിടവാങ്ങുന്നു. വീണ്ടും നാളെ കാണാം. നാളയുടെ നല്ല പ്രതീക്ഷകളെ  മനസ്സിൽ കൂടു കൂട്ടാം ....